കണ്ണൂർ: പി.ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരൻ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂർ കോർപറേഷനായി തയാറാക്കിയിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ നാലു പേർ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് ചെയർപേഴ്സൺ.
ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 56 സീറ്റുകളിൽ 36 എണ്ണം നേടിയാണ് കോർപറേഷൻ ഭരണം യുഡിഎഫ് നിലനിർത്തിയത്.
എൽഡിഎഫ് 15 സീറ്റിലും എൻഡിഎ നാലിടത്തും എസ്ഡിപിഐ ഒരിടത്തും ജയിച്ചു. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.